ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു

വീടിനു മുകളിൽ നിന്ന് ശബ്ദം കേട്ട് പരിശോധിക്കാനെത്തിയ ഗണപതിയെ പ്രതികൾ കൈയിൽ കരുതിയിരുന്ന തോർത്ത് കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു
Trespassed onto the terrace and used drugs; brutally killed former teacher and his family

കൊല്ലപ്പെട്ട കുടുംബം

Updated on

ധാക്ക: വീടിന്‍റെ ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുൻ അധ്യാപകനും കുടുംബവും അതിക്രൂരമായി കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രംഗ്പുർ നഗരത്തിലാണ് സംഭവം. വിരമിച്ച അധ്യാപകനായ ഗണപതി ചക്രവർത്തി (65) ഭാര്യ പ്രീതിലത (50), മകൾ അഗാമി ചക്രവർത്തി പ്രാർഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട് അസാധാരണമായി അടഞ്ഞു കിടക്കുന്നതു കണ്ട അയൽക്കാരാണ് പൊലീസുകാരെ വിവരമറിയിച്ചത്. നാലു പേരുടെയും മുഖം പൊള്ളിച്ചതായും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മീൻ കച്ചവടക്കാരനായ സിദ്ധാർഥ ദാസ് (19), സ്വർണപണിക്കാരനായ മുഗ്ധ ദാസ്(23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ബന്ധുക്കളാണ്.

വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്മനത്. രാത്രിയിൽ മുഗ്ധ ദാസും സിദ്ധാർഥും ചേർന്ന് ഗണപതിയുടെ വീടിന്‍റെ മുകളിലേക്ക് അതിക്രമിച്ചു കയറി യാബ എന്ന പേരിൽ അറിയപ്പെടുന്ന മെത്താംഫെറ്റമിൻ കൊണ്ട് നിർമിച്ച ലഹരി പദാർഥം ഉപയോഗിച്ചുവെന്ന് പൊലീസ് പറയുന്നു.

വീടിനു മുകളിൽ നിന്ന് ശബ്ദം കേട്ട് പരിശോധിക്കാനെത്തിയ ഗണപതിയെ പ്രതികൾ കൈയിൽ കരുതിയിരുന്ന തോർത്ത് കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഗണപതിക്കു പിന്നാലെയെത്തിയ പ്രീതിലതയെയും മകൾ അഗാമിയെയും ഇരുവരും കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. തങ്ങളെ തിരിച്ചറിയുമോ എന്ന് ഭയന്നാണ് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 12 വയസുകാരനെകൊന്നതെന്നും പൊലീസിനോട് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം ഒരു ദിവസം മുഴുവൻ പ്രതികൾ അതേ വീട്ടിൽ തന്നെ താമസിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഈന്തപ്പഴവും വെള്ളരിക്കയും കഴിച്ചുവെന്നും അവിടെ തന്നെ കയറി കുളിച്ചുവെന്നും വീണ്ടും ലഹരി ഉപയോഗിച്ചുവെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാവരും പള്ളിയിൽ പോകുന്ന സമയം നോക്കിയാണ് ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്.

അതിനു മുൻപേ തന്നെ തെളിവു നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പ്രതികൾ നടത്തിയിരുന്നു. വീട്ടിലെ കബോർഡുകളും അലമാരകളും തുറന്ന് വസ്ത്രങ്ങളും മറ്റു വസ്തുക്കളും അലങ്കോലമായി വലിച്ചെറിഞ്ഞിരുന്നു. മാത്രമല്ല കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഇരുവരും സ്വർണാഭരണം മോഷ്ടിക്കുകയും വിരലടയാളം ലഭിക്കാതിരിക്കാൻ അവിടത്തെ രണ്ട് മൊബൈൽ ഫോണുകൾ ഡിറ്റർജന്‍റ് കലർത്തിയ വെള്ളത്തിൽ മുക്കി വയ്ക്കുകയും ചെയ്തു. മോഷ്ടിച്ച സ്വർണാഭരണം ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com