

അമീർ ഷാ, മുഹമ്മദ് റിസ്വാൻ
ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും, കണ്ടക്ടറെയും ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ വീട്ടിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ ചാലക്ക ഭാഗത്ത് വച്ചാണ് സംഭവം. മോട്ടോർസൈക്കിൾ ബസിനു കുറുകെ നിർത്തി ഡ്രൈവറുടെ ഡോർ വലിച്ചു തുറന്നു ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ആക്രമണത്തിൽ പരുക്കേറ്റു.
ബസിന്‍റെ ചാവിയും ഇവർ കൊണ്ടുപോയിരുന്നു. ഒളിവിൽ പോയ പ്രതികളെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തിൽ ബന്ധു വീടുകളിൽ നിന്നാണ് പിടികൂടിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ പോയത്. ഓടിച്ചിരുന്ന ഇരുചക്രവാഹനവും പൊലീസ് പിടിച്ചെടുത്തു.
മുട്ടം ഭാഗത്തെ പമ്പിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരുക്കേൽപ്പിച്ചതിന് ഇരുവർക്കും എതിരെ വേറെയും കേസ് നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐ മാരായ ജോസ്സി എം. ജോൺസൻ, ബി.സുരേഷ് കുമാർ, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരുണ്ടായിരുന്നു.