
ഒരു ടൺ നിയന്ത്രിത മരുന്ന് കടത്താനുള്ള ശ്രമം തകർത്ത് ദുബായ് കസ്റ്റംസ്
ദുബായ്: ഒരു ടണ്ണിലധികം നിയന്ത്രിത മരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ വിഫലമാക്കി. എയർ കാർഗോ ഷിപ്പ്‌മെന്‍റുകളിൽ 40 ബാരലുകളിൽ ഒളിപ്പിച്ച് നിയമ വിരുദ്ധമായി കടത്താൻ ശ്രമിച്ച പ്രെഗബാലിൻ എന്ന നിയന്ത്രിത മരുന്നാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ഷിപ്പ്മെന്‍റ് അയച്ചവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ദുബായിയുടെ സാമ്പത്തിക വളർച്ചയും സുരക്ഷയും ഉറപ്പാക്കുന്നതിന് കള്ളക്കടത്ത് തടയുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് തുറമുഖം, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും ഡിപി വേൾഡ് ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം വ്യക്തമാക്കി.
വ്യാപാരം സുഗമമാക്കുകയും കള്ളക്കടത്തിന്‍റെ അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുക എന്ന സന്തുലിത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള മുഹമ്മദ് ബുസെനാദ് വിശദീകരിച്ചു. അപസ്മാരം, നാഡി വേദന, ഉത്കണ്ഠ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് പ്രെഗബാലിൻ. ഇത് ഗാബാപെന്‍റിനോയിഡുകൾ എന്ന വിഭാഗത്തിൽ പെടുന്നതാണ്. ഇവയുടെ ഉപയോഗം മരണസംഖ്യ വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാൽ യുകെ സർക്കാർ പ്രെഗബാലിൻ നിർദ്ദേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. യുഎഇയിൽ ഇത് നിയന്ത്രിത മരുന്നുകളുടെ പട്ടികയിലാണുള്ളത്.