

മുൻ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്
ഹാപുർ: ഉത്തർപ്രദേശിലെ ഹാപുറിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് മുൻ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഹാപുരിലെ ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടിയാണ് കൃത്യം നടത്തിയത്. സംഭവത്തിനു പിന്നാലെ ഇയാളെ യുവതികളുടെ ബന്ധുക്കൾ പിടികൂടി പൊലീസിന് കൈമാറി. യുവതിയുടെ വിവാഹം ഭാട്ടിയുമായി നിശ്ചയിച്ചിരുന്നു. എന്നാൽ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് അറിഞ്ഞതിനെ തുടർന്ന് കുടുംബം വിവാഹബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് യുവതികളുടെ പിതാവ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ഇയാൾ ആസിഡുമായി യുവതിയുടെ വീട്ടിലെത്തിയത്. വാതിൽ തുറന്നയുടൻ മുൻ പ്രതിശ്രുത വധുവിന് നേരെ ആസിഡ് ഒഴിച്ചു. ഇത് തടയാൻ സഹോദരി ശ്രമിച്ചപ്പോൾ അവർക്കു നേരെയും ആസിഡ് ഒഴിക്കുകയായിരുന്നു. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ രക്ഷപ്പെടാൻ ശ്രമിച്ച ഭാട്ടിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
സിംഭാവലി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതികളുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും സർക്കിൾ ഇൻസ്പെക്റ്റർ രാഹുൽ യാദവ് പറഞ്ഞു.