പ്രണയവും ചതിയും ‍ഇഴ നെയ്ത ജീവിതം; 'റിവോൾവർ റാണി'യുടെ ചരിത്രം

വൻ പണം തട്ടിപ്പുകൾ, മദ്യക്കടത്ത്, ആയുധക്കടത്ത്, സ്ഥലം തട്ടിയെടുക്കൽ, കൊല തുടങ്ങി നിരവധി കേസുകളിൽ അനുരാധ ചൗധരി പ്രതിയാണ്.
അനുരാധ ചൗധരി
അനുരാധ ചൗധരി

ന്യൂഡൽഹി: കുപ്രസിദ്ധരായ രണ്ടു ഗുണ്ടകളുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് ഡൽഹി. കാലാ ജാത്തേദിയെന്ന സന്ദീപും റിവോൾവർ റാണിയെന്ന അനുരാധ ചൗധരിയും തമ്മിലുള്ള വിവാഹം. ഹരിയാന പൊലീസിന്‍റെ റിപ്പോർട്ടുകൾ പ്രകാരം വൻ പണം തട്ടിപ്പുകൾ, മദ്യക്കടത്ത്, ആയുധക്കടത്ത്, സ്ഥലം തട്ടിയെടുക്കൽ, കൊല തുടങ്ങി നിരവധി കേസുകളിൽ അനുരാധ ചൗധരി പ്രതിയാണ്.

അപ്രതീക്ഷിതമായാണ് അനുരാധ ചൗധരി മാഫിയാ ലോകത്തേക്ക് എത്തിയത്. എംബിഎ പഠനകാലത്ത് അനുരാധ, ഫെലിക്സ് ദീപക് മിൻസയുമായി പ്രണയത്തിലായി. എന്നാൽ ഇരുവരുടെയും കുടുംബം ഈ പ്രണയത്തെ ശക്തമായി എതിർത്തു. ഒടുവിൽ കുടുംബത്തിന്‍റെ എതിർപ്പുകളെല്ലാം തൃണവത്കരിച്ച് ഇരുവരും വിവാഹിതരായി. അതിനു ശേഷം ഷെയർ ട്രേഡിങ് ബിസിനസിലേക്ക് കടന്ന അനുരാധയും ഭർത്താവും വൻ ലാഭമാണ് കൊയ്തത്.

പക്ഷേ പെട്ടെന്ന് തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു. ചിലർ അനുരാധയുടെ പേരിൽ നടത്തിയ വ്യാജ പണമിടപാടുകൾ അവരുടെ കച്ചവടത്തെ അടിമുടി തകർത്തു. അനുരാധ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതിനിടെ 2013ൽ ദീപക് മിൻസയുമായി അനുരാധ വേർപിരിഞ്ഞു. താൻ‌ നൽകിയ തട്ടിപ്പു കേസ് പൊലീസുകാർ നിരന്തരമായി അവഗണിച്ചതോടെ അനുരാധയുടെ കടബാധ്യതകൾ വർധിച്ചു വന്നു. അതോടെയാണ് കുറ്റകൃത്യങ്ങളിലേക്ക് അനുരാധ കടന്നത്. അക്കാലത്താണ് അനുരാധ ബൽബീർ ബാനുദ എന്ന കുറ്റവാളിയുമായി പരിചയപ്പെടുന്നത്. അയാൾ രാജസ്ഥാനിലെ ഗാങ്സ്റ്ററായ അനന്ദ്പാൽ സിങ്ങുമായി അനുരാധയെ ബന്ധപ്പെടുത്തി. നാട്ടിൻപുറത്തു നിന്നുള്ള അനന്ത്പാലിനെ ഇംഗ്ലീഷ് പഠിപ്പിച്ചതും മാന്യമായി വസ്ത്രം ധരിക്കാൻ പരിശീലിപ്പിച്ചതുമെല്ലാം അനുരാധയായിരുന്നു.

അനുരാധയുടെയും കാലയുടെയും വിവാഹക്ഷണക്കത്ത്
അനുരാധയുടെയും കാലയുടെയും വിവാഹക്ഷണക്കത്ത്

പകരം അയാൾ എകെ.-47 തോക്കുകളും മറ്റു ഹൈ ടെക് ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അനുരാധയെ പഠിപ്പിച്ചു. വൈകാതെ അനന്ത്പാൽ സംഘത്തിലെ പ്രധാനിയായി അവൾ മാറി. അതിനൊപ്പം പൊലീസ് സ്റ്റേഷനിൽ അവൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും വർധിച്ചു വന്നു. അനന്ത്പാലും അനുരാധയും അക്കാലത്ത് പ്രണയത്തിലായിരുന്നു. പക്ഷേ 2016 ൽ രാജസ്ഥാനിലെ നാഗോർ ജില്ല 20,000 രൂപ അനന്ത്പാലിന്‍റെ തലയ്ക്ക് പ്രതിഫലം പ്രഖ്യാപിച്ചതോടെ വീണ്ടും കാര്യങ്ങൾ താറുമാറായി. 2017 ജൂണിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അനന്ത്പാൽ കൊല്ലപ്പെട്ടു. അക്കാലത്ത് ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ പെട്ട് അനുരാധ ജയിലിലായിരുന്നു. രണ്ടു വർഷത്തെ തടവു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അനുരാധ തന്‍റെ തട്ടകം ഡൽഹിയിലേക്ക് മാറ്റി. അവിടെ വച്ചാണ് കുപ്രസിദ്ധ മാഫിയാ തലവൻ ലോറൻസ് ബിഷ്ണോയിയുമായി അനുരാധ പരിചയത്തിലാകുന്നത്. കാലാ ജാത്തേരിയുമായി അടുക്കുന്നതും അക്കാലത്താണ്. 2021 ജൂലൈ 31ന് കാലാ ജാത്തേരിയെയും അനുരാധയെയും രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വിവാഹിതരാണെന്ന് ചോദ്യം ചെയ്യലിനു ശേഷം പൊലീസ് പുറത്തു വിട്ടു. കാലാ ജാത്തേദിയുടെ സഹോദരൻ വിക്കി സിങ്ങിന്‍റെ സഹായത്തോടെ അനുരാധയും കാലയും ക്ഷേത്രത്തിലെത്തി വിവാഹിതരായി എന്നും കുറച്ചു മാസം ഇന്ദോറിൽ താമസിച്ചതിനു ശേഷം ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്‍റെ റിപ്പോർട്ട്. ഉത്തരാഖണ്ഡിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.ആ കേസിൽ അനുരാധയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും കാല ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. ജാമ്യത്തിൽ പുറത്തിറങ്ങിയ അനുരാധ അടിക്കടി ജയിലിലെത്തി കാലയെ സന്ദർശിക്കാറുണ്ട്. അതു മാത്രമല്ല നിലവിൽ കാലയുടെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതും അനുരാധയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com