
ചെളിവെള്ളം തെറിച്ചതിന്‍റെ പേരിൽ വാക്കേറ്റം; യുവാവിന്‍റെ വിരൽ കടിച്ചു മുറിച്ചു
ബംഗളൂരു: കാറിലേക്ക് ചെളിവെള്ളം തെറിച്ചതിന്‍റെ പേരിലുണ്ടായ കലഹത്തിനൊടുവിൽ വ്യവസായിയുടെ വിരൽ കടിച്ചു മുറിച്ചതായി പരാതി. ബംഗളൂരുവിലെ മഗാഡി റോഡിൽ മേയ് 26നാണ് സംഭവം. ജയന്ത് ശേഖർ എന്ന വ്യവസായിക്കാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് ഭാര്യ പാർവതിക്കും ഭാര്യയുടെ അമ്മ മഞ്ജുളയ്ക്കുമൊപ്പം റസ്റ്ററന്‍റിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് സംഭവം. റോഡിൽ കെട്ടിക്കിടന്നിരുന്ന ചെളിവെള്ളത്തിലൂടെ കാർ ഓടിച്ചപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ചെളി തെറിച്ചു.
ഉടൻ കാറിലുണ്ടായിരുന്ന യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും ബഹളം വച്ചുവെന്നാണ് പരാതി. ചെളി തെറിച്ചതിൽ ക്ഷമ ചോദിച്ച് ജയന്ത് വണ്ടി മുൻപോട്ട് എടുത്തെങ്കിലും യുവാവ് കാറുമായി മുന്നിലെത്തി വഴി തടഞ്ഞു. പിന്നീടുണ്ടായ വാക്കേറ്റത്തിനൊടുവിൽ യുവാവ് ജയന്തിന്‍റെ മോതിരവിരൽ കടിച്ചു മുറിച്ചുവെന്നും ഇടം കണ്ണിനു താഴെയായി ഇടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്.
ജയന്തിന്‍റെ ഭാര്യ പാർവതിയാണ് പൊലീസിൽ പരാതി നൽകിയത്. ജയന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. 2 ലക്ഷം രൂപയുടെ ചെലവാണ് ചികിത്സയ്ക്കായി വേണ്ടി വന്നതെന്നും പരാതിയിലുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.