
ഗായകൻ സുബിൻ ഗാർഗിനെ ചതിച്ചു കൊന്നതോ? ബാൻഡ്മേറ്റും സഹഗായികയും അറസ്റ്റിൽ
ഗ്വാഹട്ടി: ഗായകൻ സുബിൻ ഗാർഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, സഹഗായിക അമൃത്പ്രഭ മൊഹാന്ദ എന്നിവരെ അറസ്റ്റ് ചെയ്ത് അസം പൊലീസ് പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞ ആരു ദിവസമായി ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു വരുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.
സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള പാർട്ടിയിൽ ഗോസ്വാമിയും മഹാന്ദയും ഗാർഗിനൊപ്പം പങ്കെടുത്തിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ ഗാർഗ് മരണപ്പെട്ടുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഗാർഗ് നീന്തുമ്പോൾ ഗോസ്വാമി വളരെ അടുത്തു തന്നെയുണ്ടായിരുന്നുവെന്നും മൊഹാന്ദ ഫോണിൽ ഇവരുടെ വിഡിയോ എടുക്കുന്നുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഗാർഗിന്‍റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജൻ ശ്യാംകുമാർ മൊഹാന്ദ എന്നിവരാണ് ആദ്യമേ അറസ്റ്റിലായിരുന്നത്. ഇവരെ നാലു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം.
നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും തെറ്റു ചെയ്തവർ ആരാണെന്ന് അറിയാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും ഗാർഗിന്‍റെ ഭാര്യ ഗരിമ ഗാർഗ് പ്രതികരിച്ചു.