

കീർത്തന, കാവ്യ
കോഴിക്കോട്: എംഡിഎംഎ ഇടപാടിനായി പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട അറസ്റ്റിലായ അധ്യാപികമാർക്ക് പിന്നിൽ വൻ മാഫിയാ സംഘമെന്ന് സംശയം. മരുതോങ്ക സ്വദേശി കീർത്തന, ചെറുകാട് സ്വദേശി കാവ്യ എന്നിവരാണ് അറസ്റ്റിലായിരുന്നു. ഇരുവരും ബിആർസിയിലെ കരാർ ജീവനക്കാരായിരുന്നു. ഇരുവരെയും പിരിച്ചു വിട്ടു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ കാവ്യ 2016 മുതലാണ് പേരാമ്പ്ര ബിആർസിയിൽ ജോലി ചെയ്യുന്നത്.
ഓട്ടിസം സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേറ്ററായിരുന്നു. ആഴ്ചയിൽ മൂന്നു ദിവസമാണ് കാവ്യക്ക് ജോലിയുണ്ടായിരുന്നത്. ഒരു വർഷം മുൻപ് അപകടത്തിൽ പരുക്കേറ്റ കാവ്യയെ അധ്യാപകർ പണം പിരിച്ചു നൽകിയാണ് ചികിത്സിച്ചത്. അടുത്തിടെ ഇവർ ആഡംബര കാർ വാങ്ങിയത് ചിലരിൽ സംശയം ജനിപ്പിച്ചിരുന്നു.
എന്നാൽ വിദേശത്തുള്ള സഹോദരന്‍റെ കാറാണെന്നാണ് കാവ്യ എല്ലാവരെയും ധരിപ്പിച്ചിരുന്നത്. കാവ്യക്ക് ലഹരിമാഫിയയുമായി നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു കാലം മുൻപ് ലഹരിക്കെതിരേ വിദ്യാർഥികളെ അണിനിരത്തി സൂംബാ ഡാൻസ് സംഘടിപ്പിച്ചത് കീർത്തനയായിരുന്നുവെന്ന് സഹ അധ്യാപകർ പറയുന്നു. കീർത്തനയും വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്തിരുന്നു. കേസിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.