

എംഎൽഎ വിദ്യാ ബാലകൃഷ്ണൻ
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ‍്യ ബാലകൃഷ്ണന് ഫോണിലൂടെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ 2 പേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി സൈബർ സംഘമാണ് ഇരുവരെയും പിടികൂടിയത്. വ‍്യാജ ഫോൺ കോൾ വന്ന മൊബൈൽ ഫോൺ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. നേരത്തെ മൊബൈൽ ഫോണിന്‍റെ സിം ഉടമയെ കണ്ടെത്തിയിരുന്നുവെങ്കിലും തനിക്ക് ഇതിൽ പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയെന്നുമായിരുന്നു ഇയാൾ മൊഴി നൽകിയിരുന്നത്.
മന്ത്രിസഭാ പുനസംഘടന ഉടൻ വരുമെന്നും പണം നൽകിയാൽ മന്ത്രിയാക്കാമെന്നുമാണ് ഫോൺ സന്ദേശത്തിൽ പറഞ്ഞിരുന്നത്. വയനാട് എംപിയുടെ ഡൽഹിയിലെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞായിരുന്നു ഫോൺകോൾ.
ഈ മാസം ആറിനാണ് വാട്സ്ആപ്പിലൂടെയാണ് വിളിച്ചത്. പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്നാണ് പറഞ്ഞത്. രാജ്കുമാർ എന്നാണ് പേരു പറഞ്ഞത്. കേരളത്തിലെ ഒരു എംപിയാണ് നമ്പർ നൽകിയതെന്നും പറഞ്ഞു.
ആ എംപിയെ വിളിച്ച് അന്വേഷിച്ചപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് 2 എംഎൽഎമാരുടെ നമ്പർ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. ഇതോടെ പ്രിയങ്കഗാന്ധിയുടെ ഓഫിസിൽ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇത്തരത്തിൽ ആരെയും ഓഫിസിൽ നിന്ന് വിളിച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എംഎൽഎ നേതൃത്വത്തിന്‍റെ അനുമതിയോടെ പരാതി നൽകിയത്.