തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് രണ്ടു വയസുകാരിയെ കാണാതായ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് തയാറാക്കി. കുട്ടിയുടെ സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. എന്നാൽ, കുട്ടി നൽകിയ വിവരണം അവ്യക്തമായും, പ്രായത്തെക്കുറിച്ച് ധാരണയില്ലാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ തിങ്കളാഴ്ചയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി.
തിങ്കളാഴ്ച രാത്രിയോടെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തിയതോടെ തട്ടിക്കൊണ്ടുപോയവർ നിവൃത്തിയില്ലാതെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ഫൊറൻസിക് പരിശോധന നടത്തി.
ഇതിനിടെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോചനകൾ നടത്തുമെന്ന് അന്വേഷണസംഘവും വ്യക്തമാക്കി.