തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായി മണിക്കൂറുകൾക്കു ശേഷം വേളിയിലെ ഓടയിൽ നിന്ന് 2 വയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പൊലീസിന് ലഭിച്ചു. ബിഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ക്ക് അനുകൂലമായാണ് ഡിഎന്‍എ ഫലം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്.
കുട്ടി ഇവരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടികളെ വിട്ടുകൊടുക്കുന്നതിൽ തടസമില്ലെന്നാണ് കത്തില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയെ പിടികൂടിയ സാഹചര്യത്തിലാണ് പൊലീസ് കത്തു നൽകിയത്.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ ഞായറാഴ്ച രാവിലെ കൊല്ലത്ത് നിന്ന് പിടിയിലായി. കേസിലെ പ്രതിയെപ്പറ്റി സൂചന നൽകുന്ന നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരം നാവായിക്കുളത്ത് സ്വദേശിയായ ഹസൻ പോക്സോ കേസ് പ്രതിയാണ്. ജയിലിൽ നിന്നിറങ്ങി രണ്ടാം മാസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്‍റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.