
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്കെതിരേയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കാനും നിർദേശിച്ചു.
കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്‍റ് ഗ്രേഡ് 2, കെ.എ. സാജിത, പത്തനംതിട്ട ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജി. ഷീജാകുമാരി, വടകര ഓഫീസിലെ വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മന്‍സില്‍, മീനങ്ങാടി ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ. ലീല, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജെ. രജനി എന്നിവര്‍ക്കെതിരേയാണ് നടപടി.
കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേയാണ് ആദ്യഘട്ട നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ ഉൾപ്പെടും. മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്‌ടർ സാജു കെ. സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേയും സമാന നടപടിയുണ്ടാകും.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധനവകുപ്പിന്‍റെ നിർദേശമനുസരിച്ച് ഇന്‍ഫോർമേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്.
പാവപ്പെട്ടവർക്കു നൽകുന്ന സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങിയവരിൽ രണ്ട് അസിസ്റ്റന്‍റ് പ്രൊഫസർമാരും ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്- 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224 പേർ.