

ചോദ്യത്തിന് ഉത്തരം നൽകാൻ വൈകിയതിന് ക്രൂരമായി മർദിച്ചു; 9 കാരിയുടെ പരാതിയിൽ അമ്മക്കെതിരേ കേസ്
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുകാരിയുടെ പരാതിയുടെ അമ്മക്കെതിരേ കേസ്. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരേ കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിതിവിനൊപ്പമെത്തി കുട്ടി പരാതി നൽകിയത്.
കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള അമ്മ കഴിഞ്ഞ ദിവസം പഠിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കുകയും ഉത്തരം പറയാത്തതിനാൽ കൈകൊണ്ടും വടികൊണ്ടും അടിക്കുകയായിരുന്നെന്നാണ് പരാതി. ഇതിനുപുറമേ, മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കഴുത്തിൽ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നുവെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ വകുപ്പുകളും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരവും പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.