

എം.വി.ഗോവിന്ദൻ
തിരുവനന്തപുരം:എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചെയ്യുന്ന ഓരോ കാര്യങ്ങളും രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ കേസെടുക്കണമെന്ന് ഇഡി സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമം. അതിനായാണ് അഴിമതി നിരോധന നിയമം പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പക പോക്കൽ മാത്രമാണിത്.
ഇഡി റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ കേസെങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു. സിഎംആർഎൽ-എക്സാലോജിക് കരാറിന്‍റെ ഭാഗമായി സിഎംആർഎലിന് നഷ്ടമുണ്ടായിട്ടില്ല. ഇതിൽ ഇരു കമ്പനികൾക്കും ഒന്നും മറച്ചു വയ്ക്കാനില്ല. ഈ ഇടപാട് അഴിമതി നിരോധന നിയമത്തിന് കീഴിൽ വരില്ലെന്നും ഗോവിന്ദൻ പറയുന്നു.
ഇഡി ഒരു വസ്തുതയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. പിണറായിക്കും മകൾക്കുമെതിരേ നൽകിയ കേസുകൾ നേരത്തേ കോടതി തള്ളിയിരുന്നു. പിണറായിയുടെ മകൾ ആയതിനാലാണ് ഇത്തരം ആരോപണങ്ങൾ വരുന്നതെന്നും മുഖ്യമന്ത്രിയായിരിക്കേ പിണറായി വഴിവിട്ട് യാതൊരു ആനുകൂല്യങ്ങളും നൽകിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.