
വിശ്വാസികൾ ബൈബിൾ പകർത്തിയെഴുതുന്നു
കോട്ടയം: സൺഡേ സ്കൂൾ വിദ്യാർഥികളും, അധ്യാപകരും രക്ഷeകർത്താക്കളും ചേർന്ന് ബൈബിൾ പകർത്തിയെഴുതി ചരിത്രത്തിന്‍റെ ഭാഗമായി. മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിന്‍റെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു വേദപുസ്തകത്തിന്‍റെ കൈയെഴുത്തുപ്രതി തയാറാക്കിയത്. 6800 പേരാണ് ബൈബിൾ പകർത്താനായി ഒരുമിച്ചത്.
ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, വൈദികർ, ഭാരവാഹികൾ അടക്കമുള്ള വിശ്വാസികളാണ് 40 ദിവസത്തെ ആത്മീയ ഒരുക്കത്തിനു ശേഷം ഞായറാഴ്ച കുർബാനയ്ക്കു പിന്നാലെ ഒന്നിച്ചിരുന്ന് വേദപുസ്തകത്തിന്‍റെ കൈയെഴുത്തു പ്രതി തയാറാക്കിയത്. ലോകത്ത് തന്നെ ഇത്രയും പേർ ഒരുമിച്ച് ബൈബിൾ പകർത്തിയെഴുതുന്നത് ആദ്യ സംഭവമാണ്. ഇതിനായി 80 ദേവാലയങ്ങളിലെ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. പാമ്പാടി മേഖലയിലെ പങ്ങട സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വചനമെഴുത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ബൈബിൾ പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദഭാഗങ്ങൾ നേരത്തെ നിശ്ചയിച്ച് നൽകിയിരുന്നു. ഒരേ തരം പേപ്പറിൽ, ഒരേ തരം പേന കൊണ്ടാണ് ബൈബിൾ പകർത്തിയെഴുതപ്പെട്ടത്. പൂർത്തീകരിക്കുന്ന വേദപുസ്തകം മെത്രാസന കേന്ദ്രമായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാർ കുറിയാക്കോസ് ദയറായിൽ ശതോത്തര സുവർണ ജൂബിലിയുടെ ഓർമ്മയ്ക്കായി സൂക്ഷിക്കും.
ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ഡോ. തോമസ് പി. സഖറിയ, ഡയറക്റ്റർ വിനോദ് എം സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ്, ജനറൽ കൺവീനർമാരായ എബ്രഹാം ജോൺ, അജിത് മാത്യു, വി.വി. വറുഗീസ്, ഇടവക വൈദികർ, ജില്ലാ പ്രസിഡന്‍റുമാർ, ഇൻസ്പെക്റ്റർമാർ, സെക്രട്ടറിമാർ ഹെഡ്മാസ്റ്റർമാർ, കൺവീനർമാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.