
തൃശൂർ: കൂ ടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കമ്മീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
എന്നാൽ യുവാവിനെ കഴകക്കാരന്‍റെ ജോലിയിൽ നിന്നും മാറ്റിയതിൽ കർശന നിലപാടുമായി ദേവസ്വം ചെയർമാൻ സി.കെ. ഗോപി.
ദേവസ്വം നിയമിച്ച ബാലുവിനെ തന്നെ കഴകക്കാരനായി നിയമിക്കുമെന്നാണ് സി.കെ. ഗോപി പറയുന്നത്. തന്ത്രിമാർ ഇതിനെതിരെ നിന്നാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും ഗോപി വ്യക്തമാക്കി. ജാതി വിവേചനം ക്ഷേത്രത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ബാലു സംഭവവുമായി ബന്ധപ്പെട്ട ഏഴ് ദിവസത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.