Koodalmanikyam temple row over kazhakam appointment of ezhava
കൂടൽമാണിക്യം ഭരത ക്ഷേത്രം

കൂടൽമാണിക്യത്തിൽ പാരമ്പര്യ അവകാശികളെ തഴഞ്ഞതിൽ പ്രതിഷേധം; ഈഴവ യുവാവിനെ കഴകത്തിൽ നിന്ന് നീക്കി

തന്ത്രിമാരുടെ നിലപാട് അടുത്ത ദിവസം നടക്കുന്ന പ്രതിഷ്ഠാദിനാഘോഷങ്ങളെ ബാധിക്കാമെന്നായതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു
Published on

കൊച്ചി: കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച ആര്യനാട് സ്വദേശിയായ യുവാവിനെ കഴകം തസ്തികയില്‍ നിന്ന് താത്കാലികമായി മാറ്റി. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ നിന്നുള്ള ഒരാളെ കഴകം, മാല കെട്ട് ജോലിയില്‍ പ്രവേശിപ്പിച്ചതിന് എതിരെ തന്ത്രിമാരും വാരിയര്‍ സമാജവും രംഗത്ത് വന്നിരുന്നു. ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. തീരുമാനത്തിന് എതിരെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് നടത്തിയ നിയമനമാണെന്ന നിലപാട് ദേവസ്വം സ്വീകരിച്ചുവെങ്കിലും തന്ത്രിമാര്‍ ശുദ്ധി ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

തന്ത്രിമാരുടെ നിലപാട് അടുത്ത ദിവസം നടക്കുന്ന പ്രതിഷ്ഠാദിനാഘോഷങ്ങളെ ബാധിക്കാമെന്നായതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരും തന്ത്രിമാരും യോഗം ചേര്‍ന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള കേസിന്‍റെ വിധി വരുന്നത് വരെ കഴകം ജോലിയില്‍ നിന്നും ബാലുവിനെ മാറ്റാനാണ് തീരുമാനമെന്ന് സൂചനയുണ്ട്. എന്നാല്‍ ജോലി ക്രമീകരണങ്ങളുടെ ഭാഗമായി വരുത്തിയ മാറ്റം മാത്രമാണെന്നാണ് ദേവസ്വം ഔദ്യോഗികമായി വിശദീകരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com