
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് അതിജീവിതയുടെ കത്ത്. മെമ്മറി കാർഡ് തുറന്നതിനെതിരെ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കത്തിൽ പറയുന്നു. അതേസമയം, കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തി. അന്തിമവാദം അടുത്തദിവസം ആരംഭിക്കും. വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമ വാദത്തിന്‍റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കും. അന്തിമ വാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും.
മുൻപും കേസിലെ അതൃപ്തി അറിയിച്ച് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. 2022 ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന റിപ്പോർട്ടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ അതിജീവിത ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും കത്തിന്‍റെ പകർപ്പ് അയച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 17 ന് കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ തട്ടിക്കൊണ്ടുപോയ നടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. അഞ്ച് പേർ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം മുഴുവൻ ചിത്രീകരിച്ചു. ആക്രമണം നടന്ന് രണ്ട് മണിക്കൂറിന് ശേഷം അതിജീവിത നടനും സംവിധായകനുമായ ലാലിൻ്റെ വീട്ടിലേക്ക് പോയി. കേസെടുക്കണമെന്ന് നിർബന്ധിച്ചത് ലാലാണ്. പൾസർ സുനി ഉപദ്രവിച്ചവരിൽ ഒരാളാണെന്ന് നടി തിരിച്ചറിഞ്ഞു.
2017 ജൂണിൽ ദിലീപിനെയും സംവിധായകനായ സുഹൃത്ത് നാദിർഷയെയും അന്വേഷണ സംഘം 13 മണിക്കൂർ ചോദ്യം ചെയ്തു. അതേ വർഷം ജൂൺ 19 ന് ദിലീപിനെ അറസ്റ്റ് ചെയ്ത് ആലുവ സബ്ജയിലിലാക്കി. പലതവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷം 2017 ഒക്ടോബർ 3ന് ജാമ്യം ലഭിച്ചു.
650 പേജുള്ള കുറ്റപത്രത്തിൽ അന്വേഷണ സംഘം ദിലീപിനെ എട്ടാം പ്രതിയാക്കി. അതിനിടെ നിരവധി നടിമാർ അതിജീവിതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചു.അതിജീവിത കത്തിൽ പറയുന്നു.