
എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടർ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിൽ പിഴവുകളുണ്ടെന്നും ആരോപിച്ചാണ് ഹർജി. കുറ്റപത്രത്തിലെ 17 പിഴവുകളാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഭരിക്കുന്ന പാർട്ടിയുടെ ഭാഗമാണ് പ്രതി. ശരിയായ തെളിവുകൾ ശേഖരിച്ചിട്ടില്ല. പ്രശാന്ത് കൈക്കൂലി വാങ്ങിയെന്ന് വ്യാജക്കേസ് നിർമിക്കാൻ ശ്രമിച്ചെന്നും ഹർജിയിൽ പറയുന്നു.
ശരിയായി അന്വേഷണം നടത്തിയാൽ വ്യാജ അന്വേഷണം പൊളിക്കാനാവും. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. പി.പി. ദിവ്യയുടെ ബിനാമിയാണ് പ്രശാന്തന്‍ എന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേടുണ്ട്. സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയിൽ പറയുന്നു.