ന്യൂഡൽഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ ലഭിക്കാൻ തെരഞ്ഞെടുപ്പു ഫലം വരെ കാത്തിരിക്കണമെന്ന് എഐസിസി വൃത്തങ്ങൾ. എഐസിസി നിർദേശിച്ചെങ്കിൽ മാത്രമേ സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ ലഭിക്കൂ.
കേരളത്തിലെ തെരഞ്ഞെടുപ്പു ഫലവും കണ്ണൂരിലെ ഫലവും പരിഗണിച്ചാവും അന്തിമ തീരുമാനം. കണ്ണൂരിൽ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തിൽ മുന്നേറ്റം നടത്താൻ വരികയോ ചെയ്താൽ കെ. സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകുന്ന സൂചനയാണ് ഇതിലൂടെ പുറത്തു വരുന്നത്.
കണ്ണൂര്‍ മണ്ഡലത്തിൽ കെ. സുധാകരൻ മത്സരിച്ചത്. എഐസിസി തീരുമാനം വരുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും. സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.എം. ഹസന് കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നൽകിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ സുധാകരനും തമ്മിലുണ്ടായ ഭിന്നതയും ഇപ്പോഴത്തെ നീക്കങ്ങൾക്ക് കാരണമാണെന്ന് കരുതുന്നുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരിച്ചുകിട്ടാത്തതിൽ സുധാകരൻ പാർട്ടി യോഗത്തിൽ അതൃപ്തി അറിയിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ഈ വിഷയം ഉന്നയിച്ച് പരാതിയും നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് എഐസിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.