

"തെങ്ങിൻ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നപോലെ അനുജന്‍റെ തല നിൽക്കാൻ സുധാകരന് എങ്ങനെ സാധിക്കുന്നു": എ.കെ. ബാലൻ
തിരുവനന്തപുരം: സിപിഎം വിട്ട് യുഡിഎഫ് പിന്തുണയിൽ അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. സുധാകരന്‍റേത് വഞ്ചന നിറഞ്ഞ നിലപാടാണ് എന്നാണ് ബാലൻ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ ജി. സുധാകരനെതിരേ നടത്തിയ ചെറ്റത്തരം പരാമർശത്തെ എ.കെ. ബാലൻ പിന്തുണച്ചു. ചെറ്റത്തരം എന്നാൽ അൽപ്പത്തരം എന്നാണെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയവരുടെ പിന്തുണയിലാണ് ജി. സുധാകരൻ മത്സരിക്കുന്നതെന്നും ബാലൻ കുറ്റപ്പെടുത്തി. തെങ്ങിന്‍റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെസ്‌യു ഗുണ്ടകൾ അന്ന് തന്‍റെ അനുജന്‍റെ തലച്ചോറ് തച്ചുപൊട്ടിച്ചതെന്ന് സുധാകരൻ പറഞ്ഞത് ഓർമയുണ്ട്. ഇത്ര ക്രൂരമായ അനുഭവമുണ്ടായിട്ടും പുന്നപ്ര വയലാറിന്റെ മണ്ണിൽ എൽഡിഎഫിനെതിരേ മത്സരിക്കാനും കോൺഗ്രസ് സഹായത്തോടെ വോട്ടുപിടിക്കാനും സുധാകരന് എങ്ങനെ സാധിക്കുന്നു- ബാലൻ ചോദിച്ചു.
1977 ഡിസംബർ ഏഴിന് പന്തളം എൻഎസ്‌എസ് കോളേജിൽവെച്ച് കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിലാണ് ജി. സുധാകരന്‍റെ അനുജനും എസ്എഫ്ഐ നേതാവുമായിരുന്ന പി.ജി. ഭുവനേശ്വരൻ കൊല്ലപ്പെടുന്നത്. സുധാകരന്‍റെ നിലപാടുമാറ്റത്തെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ചെറ്റ എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നായിരുന്നു ഇതിനോടുള്ള സുധാകരന്റെ മറുപടി.