

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്; കർശന നിർദേശം
ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് നിർദേശം. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളുടെ സാന്നിധ്യം ഒഴിവാക്കണമെന്നാണ് ആലപ്പുഴ ജില്ലാ കലക്റ്റർ നിർദേശം നൽകിയത്.
പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിയമങ്ങളുടെ പരിധിയിൽ വരുന്നതാണ്.
റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ വിതരണം, തെരഞ്ഞെടുപ്പു യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പു കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയപാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും കലക്റ്റർ നിർദേശിക്കുന്നു.