

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിലെ അട്ടിമറിയിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന് ആവശ‍്യപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാർ. ഡിജിപിക്ക് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് എഡിജിപി ഇക്കാര‍്യം വ‍്യക്തമാക്കിയത്. കേസിന്‍റെ റിപ്പോർട്ട് നൽകുമ്പോൾ താൻ വയനാട്ടിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്നും അന്വേഷണ ഉദ‍്യോഗസ്ഥർ ഓഫിസിലെത്തുമ്പോൾ കാണുന്നത് പതിവാണെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു. യാത്ര വിവരങ്ങളുടെ പകർപ്പ് അടക്കം നൽകികൊണ്ടാണ് മറുപടി നൽകിയിരിക്കുന്നത്.
വിശദമായ മറുപടിക്കു വേണ്ടിയാണ് കൂടുതൽ സമയം ചോദിച്ചിരിക്കുന്നത്. അജിത് കുമാർ കേസ് ഡയറി തിരുത്തിയതായി നേരത്തെ തന്നെ മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. എഡിജിപിയുടെ അറിവോടെയാണ് രേഖകൾ തിരുത്തിയതെന്ന് ഗ്രേഡ് എസ്ഐമാരും ചോദ‍്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതാണ് ഇപ്പോൾ അജിത് കുമാർ തള്ളിയിരിക്കുന്നത്.