''ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ട്''; ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാർ

ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും ബിന്ദു വിനയകുമാർ
allegation against bjp leader sobha surendran

ശോഭാ സുരേന്ദ്രൻ, ബിന്ദു വിനയകുമാർ

Updated on

തിരുവനന്തപുരം: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ ഗുരുതര ആരോപണങ്ങളുമായി ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്‍റ് ബിന്ദു വിനയകുമാർ. ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നാണ് ബിന്ദു വിനയകുമാർ ആരോപിക്കുന്നത്.

ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍റെ ഒപ്പമുണ്ടായിരുന്ന ജസ്റ്റിന് എന്ത് സംഭവിച്ചെന്ന് അന്വേഷണം നടന്നാൽ പല രഹസ‍്യങ്ങളും പുറത്തു വരുമെന്നാണ് ബിന്ദു പറയുന്നത്. ഇത് കൂടാതെ ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍റെ മരണവുമായി ബന്ധപ്പെട്ടും ബിന്ദു ആരോപണം ഉന്നയിച്ചു.

രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം മറ്റു ബിജെപി നേതാക്കൾ ഒളിവിൽ പോയിട്ടും രഞ്ജിത്തിനെ മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാത്തത് എന്തുകൊണ്ടാണെന്നാണ് ബിന്ദു വിനയകുമാർ ചോദിക്കുന്നത്. ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ബിന്ദു വിനയകുമാറിനെ ബിജെപിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെതായിരുന്നു നടപടി.

നേരത്തെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബിന്ദു പൊലീസിൽ പരാതി നൽകിയിരുന്നു. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശവും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം കണ്ണാടി തരുവക്കുറിശിയിൽ ബിജെപി പ്രവർത്തക ഒരു വയോധികയ്ക്ക് 5000 രൂപ നൽകുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും ശോഭയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവാദത്തിന് പിന്നിൽ ബിന്ദുവാണ് എന്നാരോപിച്ചാണ് ശോഭ സുരേന്ദ്രൻ ഭീഷണിമുഴക്കിയത്.

നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്ന് ഭീഷണിമുഴക്കുന്നതും കേൾക്കാം. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ്. വിവാദത്തിനു പിന്നാൽ ബിന്ദുവാണെന്നും കോടതി കയറ്റുമെന്നും ഭീഷണിയുണ്ട്. സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്.

ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസിൽ പരാതി നൽകി. കോൾ റെക്കോർഡ് അടക്കമാണ് പൊലീസിൽ പരാതി നൽകിയത്. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓൺലൈനായി പരാതി നൽകിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽനിന്ന് മത്സരിച്ചിരുന്നു. അന്നു മുതൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com