

'പകരം വീട്ടാനുള്ളവരോട് പറയാനുള്ളത്', അതുലിന്‍റെ റീൽ കണ്ട് പക ഇരട്ടിച്ചു, കൊല നടത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയത് ദിവസങ്ങൾ നീണ്ട ആസുത്രണത്തിന് ഒടുവിലെന്ന് പൊലീസ്. ഏറെ നാളായി പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്യുന്നു. ഇത് മനസിലാക്കിയ അതുൽ ഇൻസ്റ്റഗ്രാമിൽ ഒരു റീൽ പോസ്റ്റ് ചെയ്തിരുന്നു. പകരം വീട്ടാനുള്ളവരോട് പറയാനുള്ളത് എന്ന് പറഞ്ഞായിരുന്നു റീൽ. ഇതോടെ പ്രതികൾക്ക് പക ഇരട്ടിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് ഒപ്പിട്ടു മടങ്ങുമ്പോൾ അതുൽ സഞ്ചരിച്ചിരുന്ന കാറിനു മുന്നിലായി രണ്ട് കാറുകളുണ്ടായിരുന്നു. അതുലിന്‍റെ കാറിന്‍റെ വേഗം നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. തുടർന്ന് കരുനാഗപ്പള്ളിയിൽ മുൻകൂട്ടി കണ്ടെത്തിയ സ്ഥലത്തെത്തിയപ്പോൾ അതുൽ സഞ്ചരിച്ചിരുന്ന കാറിനെ വശത്തുനിന്നു തട്ടി കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. കാറിൽ യാത്ര ചെയ്തവരിൽ അതുലിനെ മാത്രം കൊല്ലുക എന്ന ഉദ്ദേശവും പ്രതികൾക്കുണ്ടായിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുണ്ടക്കയത്തിനു സമീപത്തുള്ള മരിക്കുംവയിൽ നിന്നാണ് രാത്രി 11.30നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കൊലപതാകത്തിന് ശേഷം കാറിൽ ചുറ്റിത്തിരിഞ്ഞ പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.