
കൊച്ചി: ഹെറോയിനും കഞ്ചാവും കടത്തികൊണ്ടുവന്ന രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. 6.412 ഗ്രാം ഹെറോയിന്‍ കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന അസം സ്വദേശി ആഷിഖുല്‍ ഇസ്ലാമും ബ്രൗണ്‍ ഷുഗറും കഞ്ചാവും കടത്തിയ പശ്ചിമബംഗാള്‍ സ്വദേശി സമയൂ മണ്ഡലുമാണ് പിടിയിലായത്.
അങ്കമാലി കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പനയ്ക്കായി മയക്ക് മരുന്ന് എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ ആണ് പശ്ചിമബംഗാള്‍ സ്വദേശി സമയൂ മണ്ഡല്‍ പിടിയിലായത്. കരയാംപറമ്പ് ഭാഗത്ത് നിന്നുമാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 22 ഗ്രാം ബ്രൗണ്‍ ഷുഗറും 10 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
പെരുമ്പാവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നുമാണ് അസം സ്വദേശി ആഷിഖുല്‍ ഇസ്ലാം വില്‍പ്പനക്കായി കൊണ്ടുവന്ന 6.412 ഗ്രാം ഹെറോയിന്‍ പിടികൂടിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു ഹെറോയിന്‍. പെരുമ്പാവൂരിലെത്തിച്ച് ആവശ്യക്കാര്‍ക്ക് ചെറിയ കുപ്പികളിലാക്കിയായിരുന്നു വില്‍പ്പന.