

വയനാട് തുരങ്ക പാതയ്ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി
തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമിക്കാൻ അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കണം എന്നതടക്കം 25 വ്യവസ്ഥകളോടെയാണ് നിർമാണ അനുമതി നൽകിയിരിക്കുന്നത്. ആനക്കാം പൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്ക് അനുമതി നൽകാമെന്ന് വിദഗ്ധ സമിതി നൽകിയ ശുപാർശ കണക്കിലെടുത്താണ് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ തുരങ്ക പാത നിർമാണത്തിലെ തടസങ്ങൾ അകന്നു.
അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്റ്റർ വനഭൂമി ഏറ്റെടുക്കു, വംശനാശ ഭീഷണി നേരിടുന്ന ബാണാസുര ചിലപ്പൻ പക്ഷിയുടെ സംരക്ഷണം ഉറപ്പാക്കുക, ഇരവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം വരുത്താതെ നിർമാണം പൂർത്തിയാക്കുക, ടണലിനുള്ളിലെ വായുവിന്‍റെ ഗുണനിലവാരം ഉറപ്പാക്കുക എന്നീ വ്യവസ്ഥകളാണ് 4 പേർ അടങ്ങുന്ന വിദഗ്ധ സമിതി മുന്നോട്ടു വച്ച വ്യവസ്ഥകൾ.
2134 കോടി രൂപയാണ് തുരങ്കപാതയുടെ പദ്ധതി ചെലവ്.