
"വള്ളസദ്യ ദേവന് നേദിക്കും മുൻപ് മന്ത്രിക്കു വിളമ്പി"; ആറന്മുള ക്ഷേത്രത്തിൽ ആചാരലംഘനമെന്ന് തന്ത്രി
ആറന്മുള: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നതായി ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് ദേവസ്വത്തിന് കത്ത് നൽകിയിരിക്കുന്നത്. അഷ്ടമി രോഹിണി വള്ളസദ്യ ഭഗവാന് നേദിക്കും മുൻപേ മന്ത്രിക്ക് വിളമ്പിയത് ആചാര ലംഘനമാണെന്നും ഇതിനു പരിഹാരക്രിയ ചെയ്യണമെന്നുമാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
അഷ്ടമി രോഹിണി വള്ളസദ്യ ദേവൻ സ്വീകരിച്ചിട്ടില്ല എന്നും തന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ ഉരുളിയിൽ എണ്ണാപ്പണം സമർപ്പിക്കണമെന്നും 11 പറയുടെ സദ്യ വയ്ക്കണമെന്നും തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും ഉണ്ടാക്കണമെന്നുമാണ് പരിഹാരക്രിയയുടെ ഭാഗമായി തന്ത്രി നിർദേശിച്ചിരിക്കുന്നത്.
കൂടാതെ ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് എല്ലാവരും ചേർന്ന് സത്യം ചെയ്യണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.