കുരുക്കഴിയാതെ അന്യഗ്രഹ ജീവിത സമസ്യ

അരുണാചലിലെ കൂട്ടമരണത്തിൽ ദുരൂഹത തുടരുന്നു
മരണപ്പെട്ട നവീൻ , ദേവി, ആര്യ
മരണപ്പെട്ട നവീൻ , ദേവി, ആര്യ

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാകാതെ അന്വേഷണ സംഘം. മരിച്ച ആര്യയുടെയും നവീനിന്‍റേയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഡോൺ ബോസ്കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആര്യയും നവീനും ദേവിയും തമ്മിൽ വ്യത്യസ്ത പേരുകളിൽ ചാറ്റ് ചെയ്തത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവരുടേയും മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്‍റെ പ്രേരണയിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തി നിൽക്കുന്നതെന്നാണ് സൂചന. അതേസമയം ആര്യയുടെയും ദേവിയുടെയും കൈ ഞരമ്പ് മുറിച്ചത് അവരുടെ സമ്മതത്തോടെ നവീനാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍ പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആര്യ സുഹൃത്തുക്കള്‍ക്ക് മൂന്ന് വർഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയിൽ സന്ദേശം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. ഡോണ്‍ ബോസ്ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോർവേഡ് ചെയ്യുകയാണ് ചെയ്തത്. മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ ഇത് പൊലീസിന് കൈമാറിയത്. ഇ-മെയിലിന്‍റെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ആദ്യം ഇത്തരം ആശയങ്ങളിൽ ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

അതേസമയം, നവീൻ നേരത്തെ അരുണാചലിൽ പോയി പർവതാരോഹണം അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് തിരിച്ചെത്തിയ നവീൻ പർവതാരോഹണം നടത്താനുള്ള വസ്ത്രങ്ങൾ, ടെന്‍റ്, പാത്രങ്ങൾ എന്നിവ ഓൺലൈനായി വാങ്ങി. ഇതെല്ലാം നവീനിന്‍റെ കാറിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഒന്നര വർഷം മുൻപ് അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയിൽ നവീനും ഭാര്യ ദേവിയും പോയിരുന്നു. അവിടെ ബുദ്ധവിഹാരങ്ങളിലെത്തി പർവതത്തിന് മുകളിലെ ജീവിതത്തെക്കുറിച്ച് തിരക്കിയിരുന്നു. ആഭിചാര കർമങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും അവിടത്തെ കർമങ്ങളെക്കുറിച്ചും നവീൻ പഠിക്കാൻ ശ്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.തലസ്ഥാന നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മൂവരെയും ഏപ്രിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ രണ്ടിനാണ് വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരെ അരുണാചലിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com