

പാട്ട്, ഡാൻസ്, വാക്കേറ്റം, ലാത്തിച്ചാർജ്; കൊട്ടിക്കലാശിച്ച് പരസ്യ പ്രചാരണം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ശബ്ദ പ്രചാരണത്തിനുള്ള സമയം അവസാനിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. വ്യാഴാഴ്ചയാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. സ്ഥാനാർഥികളും പ്രവർത്തകും ഒരു പോലെ കൊട്ടിക്കലാശത്തിൽ പങ്കാളികളായി. പേരൂർക്കടയിൽ സ്ഥാനാർഥികളായ വി.കെ. പ്രശാന്ത്, കെ. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവർ ക്രെയിനിലേറിയാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
ബാൻഡ്, ചെണ്ട, വിവിധ വേഷം കെട്ടിയ നർത്തകർ എന്നിവരെല്ലാം കൊട്ടിക്കലാശത്തെ വർണാഭമാക്കി. അതേ സമയം കൊട്ടിക്കലാശത്തിനിടെ വിവിധ മേഖലകളിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കളമശേരി, ഹരിപ്പാട് എന്നിവിടങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
ഹരിപ്പാട് കല്ലേറിനെത്തുടർന്ന് പൊലീസ് ലാത്തി വീശി. പരസ്യപ്രചാരണത്തിന്‍റെ സമയം അവസാനിച്ചിട്ടും ഇരുമുന്നണിയിലെയും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. പേരാവൂരിലും പൊലീസ് ലാത്തിച്ചാർജ് നടത്തി.