

മാർച്ച് 15 ന് ശേഷം പേരു ചേർത്തവർക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടില്ല
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 15വരെ അപേക്ഷിച്ചവർക്കു മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കുകയുള്ളൂവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഞായറാഴ്ച വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷയും നൽകാം. എന്നാൽ 10 ദിവസം മുൻപു വരെ അപേക്ഷ സമർപ്പിച്ചവരുടെ പേരുകളാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടർപട്ടികയിൽ ചേർക്കുന്നത്. അപേക്ഷ സ്വീകരിക്കൽ മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾക്ക് കുറഞ്ഞത് 10 ദിവസമെങ്കിലും എടുക്കുമെന്നതിനാലാണിത്.
ഈ സമയപരിധി അവസാനിച്ചാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം മാത്രമേ പുതിയ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിലെ നടപടിയും ഫലപ്രഖ്യാപനശേഷമായിരിക്കുമെന്നും ഖേൽക്കർ അറിയിച്ചു.