

നിയമസഭ തെരഞ്ഞെടുപ്പ്; പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച
file image
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്. സ്ഥാനാർഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക.
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്‍റെ രാഷ്ട്രീയ ഭാവി നിർണയിക്കുക.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. അന്തിമ മത്സര ചിത്രം വ്യാഴാഴ്ച വ്യക്തമാകും. സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി തിങ്കളാഴ്ചയാണ് അവസാനിച്ചത്. സംസ്ഥാനത്ത് 1252 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ആകെ നാമനിർദേശപത്രിക സമർപ്പിച്ചത് 223 പേരാണ്.