

ഡോ. ബി. അശോക്
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സമൂഹമാധ്യമങ്ങളോടു പ്രതികരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെ സസ്‌പെന്‍ഡ് ചെയ്ത് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ ബി. അശോക് സംസാരിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്. അശോകിന്റെ പ്രതികരണങ്ങള്‍ ചട്ടം 7(2)ന് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
സസ്‌പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് പ്രതികരിച്ച ബി. അശോക് നിയമപരമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. സര്‍ക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താന്‍ നടത്തിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഉത്തരവിന് നിയമപരമായി നിലനില്‍പുണ്ടെന്നു കരുതുന്നില്ല. കാവല്‍ മന്ത്രിസഭയാണ് സംസ്ഥാനത്തുള്ളത്. കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം അധികാരപരിധിയുള്ള സര്‍ക്കാര്‍ രണ്ടുപേര്‍ നല്‍കിയ സ്വകാര്യ പരാതി സ്വീകരിച്ച്, പ്രതികാര നടപടി എന്ന തരത്തില്‍ ഒരു പരിശോധനയും നടത്താതെയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആ സാഹചര്യത്തില്‍ നിയമപരമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും അശോക് പറഞ്ഞു.