

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിൽ ഇരുത്തി അമ്മ മുങ്ങി; കുട്ടിയെ പൊലീസിന് കൈമാറി സഹയാത്രികൻ
കോഴിക്കോട്: എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ സീറ്റിൽ ഉപേക്ഷിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന കണ്ണൂർ- കോഴിക്കോട്- പാലക്കാട് പാസഞ്ചർ ട്രെയിനിൽ കൈക്കുഞ്ഞുമായി കയറിയ യുവതിയാണ് രക്ഷപെടാൻ ശ്രമിച്ചത്. സീറ്റിൽ ഉണ്ടായിരുന്ന യാത്രക്കാരനോട് ടോയ്‌ലെറ്റിൽ പോയി വരും വരെ കുഞ്ഞനെ നോക്കാൻ ഏൽപ്പിച്ച ശേഷം യുവതി എഴുന്നേറ്റു പോകുകയായിരുന്നു. ട്രെയിൻ യാത്ര തുടങ്ങി കല്ലായി കഴിഞ്ഞിട്ടും യുവതി തിരിച്ചെത്തിയില്ല. കുട്ടി കരയാൻ തുടങ്ങിയതോടെ യാത്രക്കാരൻ പരിഭ്രാന്തിയിലായി.
ഫറോക്കിലെത്തിയപ്പോൾ റെയിൽവേ പൊലീസിനെ സമീപിച്ച് കുട്ടിയെ കൈമാറുകയായിരുന്നു. യാത്രക്കാരന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തെരച്ചിലിൽ യുവതിയെ കണ്ടെത്തി. ഇവർക്ക് മാനസികപ്രശ്നമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറയുന്നു.
മുൻപും യുവതി ഇതേ രീതിയിൽ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ കുട്ടിയെ സെയ്ന്‍റ് വിൻസന്‍റ് ഹോമിനു കീഴിൽ ആറു വയസിനു താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഹോംലി ഹോമിലേക്ക് മാറ്റി. കുട്ടിയെ അമ്മയ്ക്കു കൈമാറുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും തീരുമാനം.