രണ്ടാം ദിനത്തിലും കീഴടങ്ങാതെ ബേലൂർ മഖ്ന; ഒരു തവണ വെടിയുതിർത്തെങ്കിലും ലക്ഷ്യം പാളി

രാത്രിയിൽ ആനയെ നിരീക്ഷിക്കുന്നതിനായി 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
രണ്ടാം ദിനത്തിലും കീഴടങ്ങാതെ  ബേലൂർ മഖ്ന; ഒരു തവണ വെടിയുതിർത്തെങ്കിലും ലക്ഷ്യം പാളി

മാനന്തവാടി: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂർ മഖ്നയെ പിടി കൂടാനുള്ള ശ്രമം തുടരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ദൗത്യസംഘം ആനയെ പിടി കൂടാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഇതു വരെയും ശ്രമം വിജയിച്ചിട്ടില്ല. ആനയ്ക്കു നേരെ ഒരു തവണ മയക്കുവെടി വച്ചെങ്കിലും ലക്ഷ്യം പാളി. ഇതോടെ താത്കാലിമായി ഇന്നും ദൗത്യം നിർത്തി വച്ചിരിക്കുകയാണ്. രാത്രി വൈകിയും ആനയെ പിടികൂടാൻ ശ്രമിക്കുമെന്നായിരുന്നു നേരത്തേ ദൗത്യസംഘം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. രാത്രിയിൽ ആനയെ നിരീക്ഷിക്കുന്നതിനായി 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൊടുംകാടിനുള്ളിൽ അടിക്കാടുകൾ നിറഞ്ഞ പ്രദേശത്തൂടെയാണ് ആന സഞ്ചരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ ദൗത്യം വീണ്ടും ആരംഭിക്കും.

നേരത്തേ ആന മണ്ണുണ്ടി കോളനിക്കു സമീപത്തെത്തിയിരുന്നു. മയക്കുവെടിയേറ്റാൽ ആന ഒരു കിലോമീറ്ററോളം ഭയന്ന് ഓടും. സമീപത്ത് ജനവാസ മേഖലയായതിനാൽ ഇവിടെ വച്ച് വെടിയുതിർക്കേണ്ടതില്ലെന്ന് ദൗത്യസംഘം തീരുമാനിക്കുകയായിരുന്നു.

നിലവിൽ ആന എവിടെയും നിൽക്കാതെ സഞ്ചരിക്കുകയാണെന്നതും ദൗത്യസംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുതലാണ് ആനയെ മയക്കു വെടി വക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പക്ഷേ കുങ്കിയാനകളുടെ സാനിധ്യം തിരിച്ചറിഞ്ഞ മോഴയാന പ്രദേശത്തു നിന്ന് ഉൾക്കാട്ടിലേക്ക് കടന്നു.

Trending

No stories found.

Latest News

No stories found.