
ഷെറിൻ
file image
കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയായി. നിലവിൽ പരോളിലായിരുന്ന ഇവർ കണ്ണൂർ വനിതാ ജയിലിൽ അതീവ രഹസ്യമായി എത്തി നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് വിവരം.
ഷെറിനടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്‍റെ ശിപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഷെറിൻ ഉൾപ്പടെയുള്ളവരെ മോചിപ്പിക്കാന്‍ സർക്കാർ ഉത്തരവിറക്കുന്നത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം.
നേരത്തെ ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ഷെറിനെ മോചിപ്പിക്കണമെന്ന് ജയില്‍ ഉപദേശകസമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇവർക്ക് 500 ദിവസം പരോള്‍ ലഭിച്ചിരുന്നതും വിവദാമായിരുന്നു.
2009 നവംബർ 7ന് ഭര്‍ത്തൃപിതാവായ ഭാസ്‌കരകാരണവരെ ഷെറിനും മറ്റു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. ഷെറിന്‍റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ.