

ശരണ്യയുടെ ട്രക്കിങ് കഥ നുണയോ? പരാതി നൽകി കുടക് ബിജെപി, പൊലീസ് അന്വേഷിക്കും
കുടക്: കർണാടകയിൽ ട്രക്കിങ്ങിനിടെ വനത്തിൽ കുടുങ്ങിയ ജി.എസ്. ശരണ്യക്കെതിരേ കുടകിലെ ബിജെപി പ്രവർത്തകർ. കോഴിക്കോടുകാരിയായ ശരണ്യ ഏപ്രിൽ 2നാണ് തടിയന്‍റമോൾ വനത്തിൽ ഒറ്റപ്പെട്ടു പോയത്. നാലു ദിവസത്തിനു ശേഷമാണ് ദൗത്യസംഘത്തിന് ശരണ്യയെ വനത്തിൽ നിന്ന് രക്ഷപെടുത്താൻ സാധിച്ചത്.
എന്നാൽ വനത്തിൽ നിന്ന് മടങ്ങിയെത്തിയ ശരണ്യ പറഞ്ഞ കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടകിലെ ബിജെപി പ്രാദേശിയ യൂണിറ്റാണ് പരാതി നൽകിയിരിക്കുന്നത്. ഏപ്രിൽ 7ന് നൽകിയ പരാതിയിൽ നാപോക്ലു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
വനത്തിൽ ഒറ്റപ്പെട്ടു പോയെന്ന കെട്ടുകഥയിലൂടെ സർക്കാരിന് വലിയ പാഴ്ചെലവാണ് ശരണ്യ വരുത്തി വച്ചതെന്നാണ് ബിജെപി പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശരണ്യയുമായി സംസാരിച്ചപ്പോൾ സംശയമൊന്നും തോന്നിയില്ലെന്നും നിലവിൽ മറ്റുള്ളവർ സംശയങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.