

ദൈവനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ
തിരുവനന്തപുരം: ഹൈക്കോടതി വിധിക്കു പിന്നാലെരണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർ. ഡപ്യൂട്ടി മേയർ ഉൾപ്പെടെ 19 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ ആർ. സുഗതൻ മാത്രമാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.
വിവിധ ദൈവങ്ങളുടെ പേരിലും ബലിദാനികളുടെയും പേരിലും ഭാരതാംബയുടെ പേരിലും മറ്റും നടത്തിയ സത്യപ്രതിജ്ഞകൾ ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 20 പേരുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. ഇത്തവണ 19 പേരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് ആണ് കോടതിയെ സമീപിച്ചിരുന്നത്. ബിജെപി കൗണ്ടസിലർമാരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇക്കാര്യം തള്ളി. സുഗതന്‍റെ കാര്യത്തിൽ കോടതി നിർദേശപ്രകാരം അഭിഭാഷകർ തീരുമാനമെടുക്കുമെന്ന് മേയർ വ്യക്തമാക്കി.