

ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്റെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഉള്‍പ്പെടെ ശോഭയോട് പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
പാലക്കാട്ടെ വോട്ടിന് പണം ആരോപണം നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനേയും പാര്‍ട്ടി നേതൃത്വത്തേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപി ജയസാധ്യതയുള്ള തങ്ങളുടെ ഒന്നാം ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് ഇത്തരമൊരു ആരോപണം വന്നതില്‍ പാര്‍ട്ടി നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം.
ശോഭ സുരേന്ദ്രന്‍ ഒഴികെയുള്ളബാക്കി 3 ജനറല്‍ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തിലുണ്ട്. എം.ടി. രമേശ്, എസ്. സുരേഷ്,അനൂപ് ആന്റണി തുടങ്ങിയ ജനറല്‍ സെക്രട്ടറിമാരും മുതിര്‍ന്ന നേതാക്കളും 14 ജില്ലകളിലെയും അവലോകന യോഗങ്ങളില്‍ പങ്കെടുക്കും. ഏപ്രില്‍ 23ന് മുമ്പ് നിയമസഭ മണ്ഡലം അവലോകനയോഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.