

വയറ്റിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു
representative image
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പെൺ ബംഗാൾ കടുവ ബബിതയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു. ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയൽ സ്തരത്തെ ബാധിക്കുന്ന അഡിനോ കാർസിനോമ എന്ന അപൂർവവും മാരകവുമായ ക്യാൻസറാണ് ബബിതയ്ക്ക് സ്ഥിരീകരിച്ചത്.
2024 മാർച്ചിലാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ജനവാസമേഖലയിൽ ഭീതി പരത്തിയതിനെ തുടർന്ന് വനം വകുപ്പ് ഈ പെൺകടുവയെ പിടികൂടുന്നത്. തുടർന്ന് പുനരധിവാസത്തിനായാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തെത്തിയ ശേഷമാണ് ബബിത എന്ന പേര് കടുവയ്ക്ക് നൽകിയത്.
വയറിനുള്ളിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടതിനെ തുടർന്നാണ് നടത്തിയ പരിശോധനയിൽ ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൃത്യമായ ചികിത്സാമാർഗങ്ങൾ ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നൽകി വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില കൂടുതൽ വഷളായതോടെയാണ് വിദഗ്ധ സംഘത്തിന്‍റെ നിർദേശപ്രകാരം കീമോതെറാപ്പി ആരംഭിക്കാൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു.