

#സ്വന്തം ലേഖകൻ
കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തെത്തുടർന്ന്, ബോട്ട് ഉടമ നാസറിന്‍റെ കാർ കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
നാസറിന്‍റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെയും എറണാകുളം പാലാരിവട്ടം പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കൽനിന്നാണ് നാസറിന്‍റെ കാർ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണും ഇവരിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, നാസർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ദീർഘകാലം വിദേശത്തായിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്നാണ് വിവരം.
ആലപ്പുഴ പോർട്ട് ചീഫ് സർവേയറാണ് കഴിഞ്ഞ മാസം സർവേ നടത്തി ബോട്ടിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. മീൻപിടിക്കാൻ ഉപയോഗിക്കുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി ഉല്ലാസയാത്രയ്ക്കു നൽകിയിരുന്നതെന്നാണ് സൂചന.