

മലപ്പുറം: യൂട്യൂബിൽ സജീവമായ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിനെതിരേ പൊലീസ് കേസ്. മലപ്പുറം വളാഞ്ചേരിയിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
വളാഞ്ചേരി പെപ്പെ എന്ന ജെന്‍റ്സ് ഷോറൂമിന്‍റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്. പരിപാടിയിൽ അശ്ലീല പ്രയോഗങ്ങൾ നടത്തിയതിന് ഇയാൾക്കെതിരേ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പരിപാടിക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയവുമായിരുന്നു.
കൂടാതെ ഗതാഗതം തടസപ്പെടുത്തിയതിന്നും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഉദ്ഘാടനം നടത്തിയ വ്യാപാരശാലയുടെ ഉടമയും കേസിൽ പ്രതിയാണ്.
ഇയാളുടെ വീഡിയോകൾ അസഭ്യവും സ്ത്രീവിരുദ്ധവും ടോക്‌സിക്കുമാണെന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും അല്ലാതെയും ഉയർന്നിരുന്നു. ഇതിൽ ഡിജിപിക്കടക്കം പരാതിയും എത്തിയിരുന്നു.
കുറഞ്ഞ കാലം കൊണ്ട് യൂട്യൂബിൽ 6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് തൊപ്പിയുടെ യൂട്യൂബ് ചാനലിനു കിട്ടിയത്. കണ്ണൂർ സ്വദേശിയായ ഇയാളുടെ ആരാധകർ അധികവും കുട്ടികളാണ്. ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി ശ്രദ്ധേയനാവുന്നത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.