ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 ജാമ്യാപേക്ഷകളിൽ വിധി ചൊവ്വാഴ്ച

CPM workers attacking ED officials in Thiruvananthapuram (File photo)

തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു (ഫയൽ ചിത്രം)

Updated on

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കും. സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു അടക്കമുള്ളവരുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. പ്രിൻസിപ്പൽ ജില്ലാ സെഷൻ ജഡ്ജി എസ്. നസീറയാണ് വിധി പറയുക.

അതേസമയം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ജാമ്യം നൽകാവൂ എന്നാണ് സർക്കാരിന്‍റെ ആവശ്യം. ഇക്കാര്യം കോടതി പരിഗണിക്കാൻ തയ്യാറായത് പ്രതികൾക്ക് തിരിച്ചടിയായിട്ടുണ്ട്. വാദം പൂർത്തിയായ ജാമ്യാപേക്ഷകളിലാണ് വിധി പ്രഖ്യാപിക്കുന്നത്.

പ്രതികളിൽ ചിലരുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അതു കണ്ടെത്താൻ വേണ്ടിയാണ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നുമാണ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭ്യമായിട്ടില്ല. ഫലം ലഭിച്ചാൽ ഗൂഢാലോചനയിൽ പങ്കുള്ള പ്രമുഖരെ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ.

logo
Metro Vaartha
www.metrovaartha.com