

റാപ്പർ വേടൻ
കൊച്ചി: ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് റാപ്പർ വേടൻ ഗാനങ്ങൾ ആലപിച്ച കൊച്ചി പനമ്പിള്ളി നഗറിലെ പരിപാടിയിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തു. പരിപാടിയുടെ സംഘാടകനായ വേടന്‍റെ മാനേജർ അടക്കം 200 ഓളം പേർക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. അതേസമയം വേടന്‍റെ (ഹിരൺദാസ് മുരളി) പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല.
പൊലീസിന്‍റെ അനുമതി വാങ്ങാതെയും റോഡിലെ ഗതാഗതം തടസപ്പെടുത്തിയും പരിപാടി സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. വേടന്‍റെ മാനേജരാണ് കേസിലെ മുഖ്യപ്രതി. പരിപാടിയിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വേടനെ കൂടാതെ ഫുട്ബോൾ താരം സി.കെ. വിനീത്, ഗായകൻ അലോഷി, റാപ്പർ ഗബ്രി, എഴുത്തുകാരി നവമി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. "ആസാദി പാട്ടും പ്രതിഷേധവും-നമ്മളും അവർക്കൊപ്പം' എന്ന പേരിലാണ് ബുധനാഴ്ച വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്.