

ന്യൂഡൽഹി: ജനങ്ങൾക്കു സംസ്ഥാന സർക്കാരുകൾ നൽകുന്ന അനാവശ്യ സൗജന്യങ്ങൾക്കും "സൗജന്യ വാഗ്ദാനങ്ങൾ'ക്കുമെതിരേ കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതു വലിയ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയുമുണ്ടാക്കും. സംസ്ഥാനങ്ങൾ അവരുടെ സാമ്പത്തിക നില പരിശോധിച്ചു മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂ- ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം മുന്നറിയിപ്പു നൽകി.
സംസ്ഥാനങ്ങൾ മൂലധന നിക്ഷേപം വർധിപ്പിക്കണമെന്നും ബജറ്റിനു പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ നിർദേശമുയർന്നു.
തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കാജനകമാണ്. രാജ്യത്തിന്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങൾ പലതും ശ്രീലങ്കയോ പാക്കിസ്ഥാനോ പോലെ സാമ്പത്തികമായി തകരുമായിരുന്നു. ഭരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശം നൽകണം- ചീഫ് സെക്രട്ടറിമാരോട് കേന്ദ്രം നിർദേശിച്ചു.
ക്ഷേമപദ്ധതികളും സൗജന്യ വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസവും യോഗത്തില്വിലയിരുത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, അവർക്കു സൗജന്യമായി സൈക്കിളുകളും ലാപ്ടോപ്പുകളും നൽകൽ, സ്കൂള്‍ ഗതാഗതം തുടങ്ങിയവ അംഗീകരിക്കാമെങ്കിലും സൗജന്യ കുടിവെള്ളം, സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര തുടങ്ങിയവ സംസ്ഥാനത്തിന്റെ ഖജനാവ് ചോര്‍ത്തും. അവ തെറ്റായ കീഴ്വഴക്കമാകും. ക്ഷേമപദ്ധതികള്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ അവരവരുടെ വരുമാനം മെച്ചപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനെതിരായ ഒരു കേസിൽ സൗജന്യങ്ങൾ എന്നാലെന്താണെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ മാനദണ്ഡങ്ങളെപ്പറ്റി തെരഞ്ഞെടുപ്പു കമ്മിഷനും വിശദീകരണം തേടിയിരിക്കുകയാണ്. അതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ വന്നിരിക്കുന്നത്