പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെ; മലിനീകരണ നിയന്ത്രണ ബോർഡിനെ തള്ളി കുഫോസ്

പെരിയാറിലെ ജലത്തിൽ അമിതമായ തോതിൽ അമോണിയയും സൾഫൈഡും കണ്ടെത്തിയതായി കുഫോസ് റിപ്പോർട്ടിലുണ്ട്.
പെരിയാറിലെ മത്സ്യക്കുരുതി
പെരിയാറിലെ മത്സ്യക്കുരുതി

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയെന്ന് കണ്ടെത്തി കുഫോസ് പഠന സംഘം. റിപ്പോർട്ട് ഫിഷറീസ് വകുപ്പിന് കൈമാറി. പെരിയാറിൽ രാസമാലിന്യം കലർന്നിരുന്നില്ലെന്നും ഓക്സിജന്‍റെ അളവിലുണ്ടായ കുറവാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്നുമുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കുഫോസ് സംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പെരിയാറിലെ ജലത്തിൽ അമിതമായ തോതിൽ അമോണിയയും സൾഫൈഡും കണ്ടെത്തിയതായി കുഫോസ് റിപ്പോർട്ടിലുണ്ട്.

ജലത്തിലെ ഓക്സിജന്‍റെ അളവും കുറവാണ്. ജലത്തിൽ എങ്ങനെയാണ് രാസമാലിന്യം എത്തിയതെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകളുടെ ഫലം പുറത്തു വരേണ്ടിയിരിക്കുന്നുവെന്നും കുഫോസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്.

ഏലൂരിലെ ഷട്ടർ തുറന്നതിനു പിന്നാലയാണ് വൻതോതിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. വെള്ളം നിയന്ത്രിച്ചിരുന്നുവെങ്കിൽ ഓക്സിനജന്‍റെ അളവ് അസാധാരണമായി കുറയുകയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. മേയ് 20ന് വൈകിട്ടാണ് ഷട്ടറുകൾ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോൾ 6.4 ആയിരുന്നു ഓക്സിജൻ ലെവൽ. എന്നാൽ ഷട്ടർ തുറന്നതിനു ശേഷം വെള്ളം പരിശോധിച്ചപ്പോൾ ഓക്സിജന്‍റെ അളവ് 2.1 ആയി കുറഞ്ഞിരുന്നു. വെള്ളം നിയന്ത്രിച്ച് ഒഴുക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്നുമാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിലുള്ളത്.

Trending

No stories found.

Latest News

No stories found.