

കെ.സി. വേണുഗോപാൽ
MV Graphics
ന്യൂഡൽഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലേക്കുള്ള തർക്കത്തിൽ കെ.സി. വേണുഗോപാലിന് സാധ്യത വർധിക്കുന്നു. അന്തിമ ഘട്ട ചർച്ചകളിലും കെസിക്കു തന്നെയാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. എംഎൽഎമാരിൽ ഭൂരിപക്ഷവും ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് മാത്രമാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. പൊതു ജനവികാരത്തെ കണക്കിലെടുക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്.
ഹൈക്കമാൻഡ് തീരുമാനത്തിൽ ഘടകകക്ഷികൾ എതിർപ്പ് പ്രകടിപ്പിക്കാൻ ഇടയില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിലായി തിരുവനന്തപുരത്തോ ഡൽഹിയിലോ വച്ച് പ്രഖ്യാപനം നടത്താനാണ് നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. സോണിയാ ഗാന്ധിയുമായി വിഷയം ഔപചാരികമായി ചർച്ച ചെയ്തേക്കും.
എംഎൽഎമാർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കുന്ന പാരമ്പര്യമാണ് കോൺഗ്രസിന്‍റേത്. ഇത്തവണ കൂടുതൽ പേരും കെസിയെ യാണ് നിർദേശിച്ചിരിക്കുന്നത്. ഇതേ തുടർന്ന് രമേശ് ചെന്നിത്തലയേയും വി.ഡി. സതീശനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പട്ടികയിലുള്ള മറ്റു നേതാക്കളെ പ്രധാന പദവികൾ നൽകി അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡിന്‍റെ നീക്കം.