"മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി"; സതീശന് ആശംസകൾ നേർന്ന് ചെന്നിത്തല

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളുമായി നേരിൽ കണ്ടത്.
Chief Minister decides who should be in the cabinet"; Chennithala wishes Satheesan

രമേശ് ചെന്നിത്തല

Updated on

തൃശൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളുമായി നേരിൽ കണ്ടത്. മന്ത്രിസഭയിൽ ആരെല്ലാം വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളും നേർന്നു. പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനായാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തപ്പോൾ സീനിയോറിറ്റി പരിഗണിച്ചില്ലെന്നതിൽ ചെന്നിത്തല ഹൈക്കമാൻഡിനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറാകാതെ രഹസ്യമായി ഗുരുവായൂരിലേക്ക് പോയ ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തില്ല.

അതേ സമയം വി.ഡി. സതീശന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് അദ്ദേഹം കൈമാറിയിരുന്നു. തന്നേക്കാൾ ജൂനിയറായ സതീശൻ മുഖ്യമന്ത്രിയായിരിക്കുന്ന മന്ത്രിസഭയിൽ മന്ത്രിയായി ഉണ്ടാകില്ലെന്ന നിലപാടിലാണ് ചെന്നിത്തല എന്നാണ് സൂചന. എന്നാൽ നേത‌ൃ‌ത്വം അദ്ദേഹവുമായി അനുനയചർച്ചകൾ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com