

മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമെരിക്കയെ മറി കടക്കാനായെന്നും ഇതാണ് യഥാർഥ കേരളാ സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ ചരിത്ര പുസ്തകത്തിൽ പുതിയൊരധ്യായം പിറന്നിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യന്‍റെ ഇച്ഛാശക്തി കൊണ്ടും സാമൂഹിക ഇടപെടൽ കൊണ്ടും ചെറുത്തു തോൽപ്പിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. നാടിന്‍റെ മുഴുവൻ സഹകരണത്തോടെയാണ് ആ അവസ്ഥയെ ചെറുത്തു തോൽപ്പിച്ചത്. ഇതൊരു തട്ടിപ്പല്ലെന്നും യാഥാർഥ്യമാണെന്ന് ഉൾക്കൊള്ളുന്നതിനു വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്നും നിർഭാഗ്യകരമായ ഒരു പരാമർശം കേൾക്കേണ്ടി വന്നതിനാലാണ് ഇത്രയും പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വികസിത രാജ്യങ്ങളോടു കിടപിടിക്കാവുന്ന രീതിയിലുള്ള ജീവിതനിലവാരം ഉയർത്തുക എന്നതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യം.
ആ ലക്ഷ്യം ഏറെ അകലെയല്ലെന്ന് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും. കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും കുറഞ്ഞ നിലയിലാണ്. അമെരിക്കയിലേതിനേക്കാൾ കുറവാണ് കേരളത്തിലെ ശിശുമരണനിരക്ക്. ഇതൊരു ചെറിയ നേട്ടമല്ല. സംസ്ഥാനത്തിന്‍റെ ജിഡിപി 167.9 ബില്യൺ ഡോളർ മാത്രമാണ്. യുഎസിന്‍റേത് 30.51 ട്രില്യൺ ഡോളറാണ്. അതു പോലുള്ള സാമ്പത്തിക ഭീമനെ മറികടന്ന് നമുക്ക് മുൻപിലെത്താനായി. ഇതാണ് യഥാർഥ കേരളാ സ്റ്റോറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. 8 മാസത്തിനു ശേഷമാണ് മമ്മൂട്ടി പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. മോഹൻ ലാൽ , കമൽഹാസൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇരുവരും പങ്കെടുക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.