

സംസ്ഥാനത്തിന്‍റെ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഭേദഗതി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇത്തരം ആശങ്കകൾക്ക് പരിഹാരം കാണാതെ ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
പുതിയ ഭേദഗതിപ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കാൻ കഴിയാതിരുന്നാലോ അപേക്ഷ നിരസിക്കപ്പെട്ടാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ഈ സാഹചര്യത്തിൽ വിദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകൾ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഒരു അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുമെന്നാണ് ആശങ്ക.
സാങ്കേതിക കാരണങ്ങളാലോ, അപേക്ഷ വൈകിയാലോ ആസ്തികൾ സർക്കാർ താൽക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് പോവുക. ഈ പുതിയ നിയമപരമായ നീക്കം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭേദഗതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സംസ്ഥാന സർക്കാർ ശക്തമായി ആവശ്യപ്പെടുന്നു. സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന ഇത്തരം നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നുമാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും മുഖ്യ മന്ത്രി ആവർത്തിച്ചു.